• Fri. Jul 17th, 2026

ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ നൽകും

ByNews Desk Admin

Jan 23, 2024
ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ നൽകും
ഹൗസ് ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ നൽകും

ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്‌ട്രേഷൻ കൊടുക്കാമെന്ന് തീരുമാനിക്കാവുന്നതാണ്. ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ കൊടുക്കാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. അനധികൃതമായി ഹൗസ് ബോട്ടുകൾ സർവ്വീസ് നടത്താൻ അനുവദിക്കരുത്. നിലവിൽ സർവ്വീസ് നടത്തുന്നവ  ക്രമവൽക്കരിക്കണം.

ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ അതത് സ്ഥലത്ത് തന്നെ ഉണ്ടാക്കാണം. സ്വീവേജ് ട്രീറ്റ് മെൻറ് പ്ലാൻറ് (എസ്.ടി.പി) സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കളക്ടർമാർ ചർച്ച നടത്തണം. ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാൻറുകൾ ഉടൻ പൂർത്തിയാക്കണം.

ടൂറിസ്റ്റുകൾക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല വേഷവും മാന്യമായ  പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താവുന്നതാണ്. ആവശ്യമായ പരിശീലനവും നൽകണം. കായലിൽ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാൻ നടപടിയെടുക്കണം. കായൽ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേർന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി വി.എൻ വാസവൻ, തുറമുഖ വകുപ്പ് സെക്രട്ടറി കെ.എസ് ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എൻ. എസ് പിള്ള,  ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർ തുടങ്ങിയർ പങ്കെടുത്തു.