
കൊച്ചി: ശബരിമലയിലും പമ്പയിലും നവംബർ 11 മുതൽ ഒരു വർഷത്തേക്ക് ഭക്തർ സമർപ്പിക്കുന്ന നാളികേരം ശേഖരിക്കാനും പൂജാപുഷ്പങ്ങൾ എത്തിക്കാനുമുള്ള കരാർ ഹൈക്കോടതി റദ്ദാക്കി. ടെൻഡർ സമയം അവസാനിച്ച ശേഷം വീണ്ടും വെബ്സൈറ്റ് തുറന്ന് ഒരു ദിവസം നീട്ടിയത് ചിലരെ സഹായിക്കാനാണെന്ന ആരോപണം ശക്തമാണെന്നും ഭരണപരമായ വീഴ്ച മാത്രമായി കാണാനാകില്ലെന്നും കോടതി തുറന്നടിച്ചു. ടെൻഡർ നടപടിയുടെ വിശുദ്ധി നഷ്ടപ്പെട്ടോയെന്ന് സംശയിക്കുന്ന സംഭവങ്ങളാണ് ഉണ്ടായതെന്നും നിരീക്ഷിച്ചു.
